ആലപ്പുഴ: തനിക്കെതിരേ ജി. സുധാകരൻ നടത്തിയ ജാതീയമായ അധിക്ഷേപത്തിൽ പാർട്ടിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സി.എസ്.സുജാത. ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് ജി. സുധാകരൻ പറഞ്ഞത്. അദ്ദേഹം സമനില തെറ്റി പറയുന്നതാണിതെല്ലാം.
സ്ത്രീകൾക്കെതിരായ മോശപ്പെട്ട ആക്ഷേപമാണത്. അദ്ദേഹത്തെക്കുറിച്ച് നമുക്കുണ്ടായിരുന്ന ധാരണകളെല്ലാം അദ്ദേഹംതന്നെ തിരുത്തുകയാണെന്നും അവർ പ്രതികരിച്ചു.
ഞാൻ ജാതീയമായി ആളുകളെ വേർതിരിച്ചു കാണുന്നയാളല്ല. എല്ലാ ജാതിയിലും മതത്തിലും പെട്ടവരോടു സ്നേഹത്തോടെയാണ് സമീപിക്കുന്നത്. എനിക്ക് ഈ ജില്ലയിലെ ഏതു പ്രദേശത്തുള്ള വീടുകളിലേക്കും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ രീതിയിലാണ് ആളുകൾ എന്നെ കാണുന്നത്.
ഇടതുപക്ഷ സ്ഥാനാർഥി എച്ച്.സലാമിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വീടുകൾ സന്ദർശിച്ചത്. എനിക്ക് പാർട്ടി നൽകിയ ചുമതലയാണ് ഞാൻ നിർവഹിച്ചത്. അതിൽ ഒരു ജാതിയും മതവുമില്ലെന്നും സി.എസ്. സുജാത പറഞ്ഞു.